തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം വ്യക്‌തമാക്കി ഐഎംഎ കേരള ഘടകം. ഡോക്‌ടർമാരെ കയ്യേറ്റം ചെയ്യുന്ന ആളുകൾക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ തുടർന്നാൽ സംസ്‌ഥാനത്ത് വാക്‌സിനേഷൻ നടപടികൾ നിർത്തിവെക്കേണ്ടി വരുമെന്നും, ആ സാഹചര്യത്തിലേക്ക് ഡോക്‌ടർമാരെ തള്ളിവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.
സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് നിലവിൽ ഡോക്‌ടർമാർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത്. ആശുപത്രികളിൽ രാഷ്‌ട്രീയപ്രവർത്തകർ പറയുന്ന ആളുകൾക്ക് വാക്‌സിൻ നൽകിയില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ മർദ്ദനമേൽക്കുന്ന സ്‌ഥിതിയാണ്. ഇത്തരം സംഭവങ്ങളെ അപലപിക്കാൻ മുഖ്യമന്ത്രിയോ, നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കാൻ എംഎൽഎമാരോ തയ്യാറാകുന്നില്ലെന്നും ഐഎംഎ വ്യക്‌തമാക്കി.
ഡോക്‌ടർമാർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തുടർന്നാൽ ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎംഎ വ്യക്‌തമാക്കുന്നത്. കൂടാതെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും ഐഎംഎ അറിയിച്ചു.
Read also: ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത് അഭിഭാഷകർ