വയനാട്: ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളെയും കോവിഡ് കീഴടക്കിയപ്പോഴും പ്രതിരോധം തീർത്ത് നിൽക്കുകയാണ് ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി. ഇതുവരെ ആർക്കും ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ളതും മുന്നൂറിലധികം താമസക്കാരുള്ളതുമായ വാളാരംകുന്ന് കോളനിയിൽ കൂടുതലും കാട്ടുനായ്‌ക്ക, പണിയ വിഭാഗത്തിലുള്ളവരാണ്. തുടക്കം മുതലേ തുടർന്നുവന്ന ജാഗ്രതയും സാമൂഹിക അകലവുമെല്ലാം ഇവരെ കോവിഡിൽ നിന്ന് അകറ്റി നിർത്തി.
മൂന്നു കിലോമീറ്ററോളം മലയിറങ്ങി താഴ്‌വാരങ്ങളിലെ കൃഷിയിടങ്ങളിൽ ജോലിചെയ്‌തും കടകളിൽനിന്ന് സാധനങ്ങൾ വാങ്ങിയുമെല്ലാം മലകയറുന്നവരാണ് ഇവിടെയുള്ളവർ. മൊതക്കരയിലെത്തിയാണ് ഭൂരിഭാഗം കുടുംബങ്ങളും റേഷൻ, പലചരക്ക് സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ, ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നെല്ലാം പരമാവധി ഒഴിഞ്ഞുനിന്നാണ് ഇവർ സാധനങ്ങൾ വാങ്ങി തിരികെപ്പോവുക.
കുട്ടികളും പ്രായമായവരും ബന്ധുക്കൾ താമസിക്കുന്ന മറ്റു കോളനികളിൽ പോകുകയും ദിവസങ്ങളോളം താമസിക്കുകയും ചെയ്യുന്ന പതിവും കോവിഡ് വന്നതോടെ നിർത്തി. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ മാസങ്ങളോളം കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിലായിരുന്നു. എന്നാൽ, ഈ സമയത്തും വാളാരംകുന്ന് കോളനി സാധാരണ നിലയിലായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ ഒന്നാംഘട്ടത്തിൽ തന്നെ സന്നദ്ധപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ചേർന്ന് ശരിയായ ബോധവൽക്കരണം നൽകിയിരുന്നു. ഇത് പിന്തുടരുന്നതാണ് ഈ കോളനിയിലെ താമസക്കാരെ കോവിഡിൽ നിന്ന് അകറ്റി നിർത്തുന്നത്.
Most Read: 11 ദിവസംകൊണ്ട് 2500 പേരുടെ വിശപ്പകറ്റി സൗജന്യ അടുക്കള