മലപ്പുറം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു.
ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിലാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്. കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിലായിരുന്നു അടുക്കള പ്രവർത്തിച്ചിരുന്നത്. അടുക്കള പ്രവർത്തിച്ച കഴിഞ്ഞ 11 ദിവസം കൊണ്ട് 2500ലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്‌തത്.
കിടപ്പുരോഗികൾ, അതിഥിത്തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്‌ഥർ, നഗരസഭാ ജീവനക്കാർ, സബ്ട്രഷറി ഉദ്യോഗസ്‌ഥർ, ആരോഗ്യപ്രവർത്തകർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്കും ഏറെ ആശ്വാസമായിരുന്നു ഈ അടുക്കള.
സാമൂഹ്യപ്രവർത്തകൻ പാറമ്മൽ മുസ്‌തഫ, കൗൺസിലർമാരായ ബഷീറ നൗഷാദ്, ഉമ്മു ഹബീബ എന്നിവർക്ക് ഭക്ഷണം നൽകിയാണ് അടുക്കളയുടെ പ്രവർത്തനം ഞായറാഴ്‌ച ഉച്ചക്ക് അവസാനിപ്പിച്ചത്.
കോവിഡ് രണ്ടാംതരംഗത്തിൽ തദ്ദേശസ്‌ഥാപനങ്ങൾ സൗജന്യ സമൂഹ അടുക്കള തുടങ്ങണമെന്ന നിർദ്ദേശമുണ്ടായിട്ടും നിസംഗ മനോഭാവം സ്വീകരിച്ച വളാഞ്ചേരി നഗരസഭയുടെ നടപടിക്കെതിരെയാണ് എൽഡിഎഫ് സൗജന്യ അടുക്കള തുടങ്ങിയതെന്ന് സിപിഎം ലോക്കൽ കമ്മിറ്റി പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണംകൊണ്ട് ഭക്ഷണവിതരണം വലിയ വിജയമാക്കാനായെന്നും അവർ കൂട്ടിച്ചേർത്തു.
Most Read: യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം: ഭർത്താവ് കിരൺ പോലീസ് കസ്‌റ്റഡിയിൽ