ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബാലാവകാശ കമ്മീഷൻ ഓഫിസിന് മുന്നിലേക്കാണ് മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. അതിനിടെ കമ്മീഷൻ ഓഫിസിലേക്ക് പ്രതിഷേധക്കാര്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ മതില്‍ ഇടിഞ്ഞുവീണു.
സംസ്‌ഥാനത്ത് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ ബാലാവകാശ കമ്മീഷന്റെ ഭാഗത്തുനിന്നോ പോലീസിൽ നിന്നോ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പ്രതി അർജുൻ (21) പോലീസിനോട് സമ്മതിച്ചിരുന്നു.
കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കുട്ടിയുടെ സഹോദരന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
Most Read: അഭയ കേസ് പ്രതികളുടെ പരോൾ; നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി