കൊച്ചി: കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനെയും ഭയമാണെന്നും സതീശൻ പറയുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്തത് കാണാനേ പാടില്ല. കറുത്ത മാസ്‌ക് പാടില്ല, വസ്‌ത്രം പാടില്ല. കേരളത്തിൽ എന്താണ് നടക്കുന്നത്? മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലുമെല്ലാം ഇരുട്ട് കയറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോ? ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ സംസാരിക്കുന്നത്? അദ്ദേഹം പുറത്തിറങ്ങാതിരിക്കുന്നതാണ് നാട്ടുകാർക്കും അദ്ദേഹത്തിനും നല്ലത്. ആരെയാണ് പിണറായി വിജയൻ ഭയപ്പെടുന്നത്? മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന ഞങ്ങളുടെ ആക്ഷേപം പൂർണമായി ശരിവെക്കുകയാണ് ഇപ്പോഴുണ്ടാകുന്ന സംഭവങ്ങൾ. മോദി ചെയ്യുന്നത് എന്തൊക്കെയോ അതെല്ലാം കേരളത്തിൽ ആവർത്തിക്കപ്പെടുകയാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണെന്നും സതീശൻ പറഞ്ഞു. നാൽപ്പതിൽ അധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്‌ഥരും ഫയർഫോഴ്‌സ് വണ്ടി, മെഡിക്കൽ ടീം, ആംബുലൻസ് അടങ്ങി 35- 40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പോകുന്നത്. പോകുന്ന വഴിയിൽ 20 മീറ്റർ അകലം പാലിച്ച് പോലീസ് നിൽക്കുകയാണ്. ഏത് ജില്ലയിൽ ചെന്നാലും ആ ജില്ലയിലെ മുഴുവൻ പോലീസുകാരെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് നിയോഗിക്കേണ്ട സ്‌ഥിതിയാണ്. 300 മുതൽ 500 വരെ പോലീസുകാരെയാണ് ഓരോ പരിപാടിക്കും നിയോഗിക്കുന്നത്.
2016ൽ സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് മുൻപ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ഒരു അവതാരങ്ങളെയും ഭരണത്തിൽ കാണില്ലെന്നാണ് പറഞ്ഞത്. ഒൻപതാമത്തെ അവതാരമാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ട പഴയകാല മാദ്ധ്യമപ്രവർത്തകൻ. അവതാരങ്ങളെ മുട്ടിയിട്ട് ഈ ഭരണകാലത്ത് നടക്കാൻ വയ്യ. സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫിസിനും വഴിയിലുമെല്ലാം ഈ അവതാരങ്ങളാണ്. എന്തുകൊണ്ടാണ് ഈ പുതിയ അവതാരത്തിനെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറാകാത്തതെന്നും സതീശൻ ചോദിച്ചു.
Most Read: