തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിക്കൽ ഉത്തരവ് റദ്ദാക്കിയ നടപടി സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം സർക്കാർ അംഗീകരിച്ചത് സ്വാഗതം ചെയ്യുന്നു. ഉത്തരവിറക്കാൻ ഇടയായ സാഹചര്യം സർക്കാർ വിശദീകരിക്കണം. മന്ത്രിമാർക്ക് എങ്ങനെയാണ് ഇത്തരത്തിൽ അവ്യക്‌തത വന്നത്, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിയത്. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്‌ഥർ സർക്കാരുമായി ആലോചിച്ചില്ലെന്നും സംസ്‌ഥാന താൽപര്യം പരിഗണിക്കാത്ത ഉത്തരവെന്നും മന്ത്രിസഭ വിലയിരുത്തി. ഉത്തരവ് കേന്ദ്ര വനം, പരിസ്‌ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു. ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ശനിയാഴ്‌ച കത്തയച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്‌തു. ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബെന്നിച്ചൻ തോമസ് നൽകിയത്. ഉത്തരവിന് പിന്നിൽ മറ്റാർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടോ എന്നത് ചീഫ് സെക്രട്ടറി അന്വേഷിക്കും.
Read also: കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; പ്രതി പിടിയിൽ