തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടർന്ന് മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍. ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് വേടന്‍ മാപ്പ് പറഞ്ഞത്. വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിൽ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബം നിർത്തിവെക്കുന്നതായി സംവിധായകന്‍ മുഹ്സിൻ പരാരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വീഴ്‌ചകളില്‍ മാപ്പ് പറഞ്ഞ് വേടന്‍ രംഗത്തെത്തിയത്.
തെറ്റ് തിരുത്താനുള്ള ആത്‌മാർഥമായ ആഗ്രഹത്തോടെയാണ് പോസ്‌റ്റെന്ന് ‘വേടന്‍’ എന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്‍ത്രീകളോടുള്ള തന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴകളിൽ പശ്‌ചാത്തപിക്കുന്നു. ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്‌റ്റുകള്‍ പ്രസിദ്ധീകരിച്ച് സ്‍ത്രീകളെ വേദനിപ്പിച്ചതിലും താന്‍ ഖേദിക്കുന്നുവെന്ന് വേടന്‍ പറയുന്നു. തന്റെ നേരെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മാപ്പ് പറയുന്നുവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
‘നേറ്റീവ് ബാപ്പ’, ‘ഫ്യൂണറൽ ഓഫ് നേറ്റീവ് സൺ’ എന്നീ സംഗീത ആൽബങ്ങളുടെ തുടർച്ചയായാണ് ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ ഒരുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിനിടെയാണ് സംഗീത ആൽബത്തിൽ ഭാഗമായ വേടനെതിരെ മീടു ആരോപണം ഉയർന്നുവന്നത്. ഇതോടെ പ്രശ്‌നം പരിഹരിക്കുന്നതുവരെ ആൽബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തി വെക്കുകയായിരുന്നു.
Read also: റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്തിയ ലോറി വനം വകുപ്പ് പിടികൂടി