ഇടുക്കി: ഉടുമ്പൻചോല-ചിത്തിരപുരം റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ലോറിയാണ് വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തത്.
മൊഴി രേഖപ്പെടുത്താൻ പലതവണ വിളിച്ചിട്ടും കരാറുകാരൻ ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ കരാറുകാരന്റെ വീട്ടിൽ വനംവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു. ഈ സമയം കരാറുകാരൻ സ്‌ഥലത്തുണ്ടായിരുന്നില്ല. എന്നാൽ വീടിന് സമീപം നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്തി.
റോഡ് വികസനത്തിന്റെ പേരിൽ അമ്പതോളം വൻമരങ്ങളാണ് ഇവിടെ മുറിച്ച് മാറ്റിയത്. കാർഡമം ഹിൽ റിസർവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരംമുറി നടന്നത്. അനുമതി വാങ്ങാതെ മരം മുറിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർക്കും കരാറുകാർക്കുമെതിര വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്.
ഉടുമ്പൻചോല-ചിത്തിരപുരം റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചത് എന്നാണ് വിശദീകരണം. പക്ഷെ സിഎച്ച്ആറിൽ ഉൾപ്പെടുന്ന ഇവിടെ നിന്നു മരം മുറിക്കാൻ വനം വകുപ്പിൽ നിന്നും അനുമതിയൊന്നും വാങ്ങിയിട്ടില്ല. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഉടുമ്പൻചോല സെക്ഷനിൽ നിന്നും 18 മരങ്ങളും ശാന്തൻ പാറ സെക്ഷനിൽ നിന്നും എട്ടു മരങ്ങളും മുറിച്ചതായാണ് കണ്ടെത്തിയത്.
ഇതോടൊപ്പം കുരങ്ങുപാറയിൽ നിന്നും 300 എക്കറിലേക്കുള്ള റോഡരികിൽ നിന്നും 22 മരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ചന്ദനവയമ്പ്, ഇരുമ്പിറക്കി, ചോരക്കാലി, മയില, മരുത് തുടങ്ങിയ ഇനങ്ങളിൽപ്പെട്ട മരങ്ങളാണ് മുറിച്ചത്. മെയ് 31ന് മുമ്പാണ് മരങ്ങൾ മുറിച്ചത്. മുട്ടിൽ മരം മുറി വിവാദമായതിനെ തുടന്നാണ് ഈ സംഭവത്തിൽ 5ആം തീയതി വനം വകുപ്പ് കേസെടുത്തത്.
Most Read: സ്വകാര്യ വാക്‌സിനേഷൻ ക്യാംപിൽ വാക്‌സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്