കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു നിർമാതാവായ ബാദുഷയും ബിബിന്‍ ജോർജും ഉൾപ്പടെയുള്ളവർ. സമൂഹത്തിന് നൻമ കൊടുക്കുന്ന ‘വെടിക്കെട്ട്’ എന്ന സിനിമയുമായി നിർമാണ രംഗത്തേക്ക് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എൻഎം ബാദുഷ മീറ്റ് ദ പ്രസിൽ പറഞ്ഞു.
ജാതിയും മതവും ഒന്നും വേണ്ടെന്നും എല്ലാം ഒന്നാണെന്നും പറയുന്ന ഈ സിനിമയെ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങൾ ജാതിയുടെ പേരില്‍ മാറ്റി നിറുത്തുകയാണെന്നും കോളനിപ്പടം എന്ന് വിശേഷിപ്പിച്ച് സിനിമയുടെ ജനകീയത നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ‘വെടിക്കെട്ട്’ സംവിധായകരില്‍ ഒരാളായ ബിബിന്‍ ജോർജ് പറഞ്ഞു. ‘കോളനിയും കോളനിക്കാരും മോശമാണോ എന്നും അവരുടെ കഥയും പറയേണ്ടെ?’ ബിബിൻ ചോദിച്ചു.
സിനിമയുടെ ക്‌ളൈമാക്‌സിലെ അവയവദാനം യഥാർഥത്തിൽ നടന്ന സംഭവമാണെന്നും ബിബിൻ ജോർജ് വ്യക്‌തമാക്കി. ജാതീയതയുടെയും നിറത്തിന്റെയും പേരിലുള്ള അതിർ വരമ്പുകളൊക്കെ ഒഴിവാക്കുക എന്നതാണ് സിനിമയുടെ ഉദ്ദേശമെന്നും അവയവദാനത്തിന്റെ മെസേജ് ഈ ചിത്രം നൽകുന്നുണ്ടെന്നും സംവിധായകരിൽ ഒരാളായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും വിശദീകരിച്ചു.
സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പേർ അവയവദാനത്തിന് സന്നദ്ധരായി സമ്മതപത്രം നൽകിയിട്ടുണ്ടെന്നും വിഷ്‌ണു ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇരുന്നൂറോളം പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നും അത് സംവിധായകരായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും തനിക്കുനൽകിയ ധൈര്യം കൊണ്ടാണെന്ന് ബാദുഷ പറഞ്ഞു.
നായിക ഐശ്വര്യ അനിൽകുമാർ, ഡോ. നോബിൾ ഉൾപ്പടെ അണിയറ പ്രവർത്തകരിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി നായർ, ട്രഷറർ പ്രമോദ് തുടങ്ങിയവരും മീറ്റ് ദ പ്രസിൽ സംസാരിച്ചു.
Most Read: വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി