കൽപ്പറ്റ: ഒഎൽഎക്‌സിലൂടെ വാഹന ഇടപാടുകാരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനും സഹായിയും പിടിയിൽ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി എപി സൽമാനുൽ ഫാരിസ്, മരുതോങ്കര കണ്ട്തോട് സ്വദേശി യുകെ ശാമിൽ എന്നിവരാണ് പിടിയിലായത്. അമ്പലവയൽ സ്വദേശികളിൽ നിന്ന് 1.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. 6 വർഷമായി ഇവർ കൊൽക്കത്ത കേന്ദ്രീകരിച്ച് ഒഎൽഎക്‌സിലൂടെ വാഹനത്തട്ടിപ്പ് നടത്തുന്നുണ്ട്.
ഒരു മാസത്തോളമുള്ള പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇരുവരെയും പിടികൂടിയത്. ഒഎൽഎക്‌സിൽ ആൾട്ടോ കാർ വിൽപ്പന നടത്തിയതിലൂടെയാണ് അമ്പലവയൽ സ്വദേശിക്ക് പണം നഷ്‌ടമായത്.
ആദ്യം വാഹനം വാങ്ങുന്നതിന് താൽപര്യം പ്രകടിപ്പിക്കുകയും തുടർന്ന് കോഴിക്കോടുള്ള സെക്കൻഡ്ഹാൻഡ് വാഹനങ്ങൾ വിൽപന നടത്തുന്ന സ്‌ഥാപനത്തിൽ വാഹനം എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനിടെ ഫോൺ മുഖേന ഈ സ്‌ഥാപനത്തിലെ നടത്തിപ്പുകാരനുമായി ഇതേ വാഹനം വിൽപ്പനക്കുണ്ടെന്ന് ധരിപ്പിച്ച് പകുതി വിലക്ക് കച്ചവടം ഉറപ്പിച്ചു.
വാഹനം ഷോറൂമിൽ എത്തിയയുടൻ പറഞ്ഞുറപ്പിച്ച തുക തട്ടിപ്പുസംഘത്തിന്റെ മുഖ്യ സൂത്രധാരനായ സൽമാനുൽ ഫാരിസിന്റെ അക്കൗണ്ടിലെത്തി. പണം എത്തിയതോടെ ഫോൺ സ്വിച്ച് ഓഫായി. അതേസമയം തന്നെ അമ്പലവയൽ സ്വദേശിയുടെ ഫോണിലേക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായി വ്യാജ സന്ദേശം ലഭിക്കുകയും ചെയ്‌തു. പിന്നീട് മണിക്കൂറുകളോളം കാത്തുനിന്നിട്ടും അക്കൗണ്ടിൽ പണം എത്താതായതോടെയാണ് തട്ടിപ്പ് മനസിലായത്.
Read also: തമിഴ്‌നാട്ടിൽ സിപിഎം ഡിഎംകെയിൽ നിന്ന് വൻ തുക കൈപ്പറ്റി; വിമർശനവുമായി കമൽ ഹാസൻ