ന്യൂഡെൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിലും അതിജീവന ശ്രമത്തിനായി പോരാടുന്ന വോഡഫോൺ- ഐഡിയ (വിഐ) കമ്പനിക്ക് തിരിച്ചടിയായി പുതിയ സാഹചര്യം.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലേക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നൽകേണ്ട ലൈസൻസ് ഫീ പോലും പൂർണമായും അടയ്‌ക്കാൻ കഴിയാത്ത നിലയിലേക്കാണ് പ്രതിസന്ധി നീളുന്നതെന്നാണ് സൂചന. ഏതാണ്ട് 150 കോടിയോളം രൂപയുടെ കുറവാണ് ലൈസൻസ് ഫീയിൽ ഉണ്ടായിരിക്കുന്നത്.
തുടർച്ചയായ രണ്ടാം പാദമാണ് കമ്പനിക്ക് ലൈസൻസ് ഫീ പൂർണമായും കൊടുത്ത് തീർക്കാൻ കഴിയാതെ വരുന്നത്. ഇതോടെ പുതിയ പിഴകൂടി ചുമത്തി പുതുക്കിയ നിരക്കാവും കമ്പനി അടക്കേണ്ടി വരിക. വൻ സാമ്പത്തിക ബാധ്യതയുടെ പിടിയിലുള്ള കമ്പനിക്ക് ഇത് കൂടുതൽ പ്രതിസന്ധിയാവും സൃഷ്‌ടിക്കുക.
ഏകദേശം 1.6 ലക്ഷം കോടിയോളം രൂപ നിലവിൽ ടെലികോം മന്ത്രാലയത്തിന് വിഐ കൊടുക്കാനുണ്ട്. ഈ വർഷം ആദ്യപാദത്തിൽ ലൈസൻസ് ഫീ ഇനത്തിൽ 690 കോടി രൂപയായിരുന്നു കമ്പനി മന്ത്രാലയത്തിന് നൽകേണ്ടിയിരുന്നത്. എന്നാൽ 540 കോടി രൂപയെ ഇതുവരെ അടയ്‌ക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
Read Also: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഓസ്‌ട്രേലിയയിലേക്കും