എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്തയച്ച് അതിജീവിത. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കയിൽ ഇടപെടണമെന്ന ആവശ്യവുമായാണ് അതിജീവിത സുപ്രീം കോടതിക്ക് കത്തയച്ചത്. കൂടാതെ കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം നടന്നോയെന്ന് അന്വേഷിക്കണമെന്നും, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപ്പം തന്നെ പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അതിജീവിത വിചാരണ കോടതി ജഡ്‌ജിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ജഡ്ജി വസ്‌തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായി ഭയക്കുന്നുവെന്ന് അതിജീവിത കത്തിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ കോടതി ജീവനക്കാരെ രക്ഷിക്കാന്‍ അന്വേഷണം ഒഴിവാക്കുമോയെന്ന് ആശങ്കയുണ്ടെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
അതേസമയം തന്നെ നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അതിജീവിതയുടെ അഭിപ്രായം സർക്കാർ ഇന്ന് ആരാഞ്ഞു. അതിജീവിതക്ക് താൽപര്യമുള്ള ആളെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിനോടകം കേസിന്റെ വിചാരണയ്‌ക്കിടെ കേസ് അട്ടിമറിക്കുകയാണ് എന്നാരോപിച്ച് 2 പബ്ളിക് പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു.
Read also: അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചു; മാപ്പ് പറഞ്ഞ് ഇൻഡിഗോ