കൊച്ചി: ഇടുക്കി മുൻ എസ്‌പി കെബി വേണുഗോപാലിന് പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. കേസെടുത്ത അന്വേഷണ സംഘം വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.
ഇതിനു തുടർച്ചയായി വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്. 2006 മുതൽ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്‌കുമാറിന്റെ കസ്‌റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണവും വേണുഗോപാൽ നേരിടുന്നുണ്ട്.
വിജിലൻസ് സ്‌പെഷ്യൽ സെൽ എറണാകുളം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. 2006 മുതൽ 2016 വരെയുളള കാലഘട്ടത്തിൽ വരവിൽക്കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്‌തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നവംബർ മൂന്നിന് വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
സാമ്പത്തിക ഇടപാട് രേഖകളും സ്വത്തുവിവരങ്ങളുടെ രേഖകളും വിജിലൻസ് സംഘം കസ്‌റ്റഡിയിലെടുത്തിരുന്നു. വേണുഗേപാലിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
Must Read: കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ