തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണ ഉത്തരവിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പിരിവ് മറയ്‌ക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള കേസെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യുഎസിൽ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ പേടിച്ചുപോയെന്ന് പറയണം. ഞാൻ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിക്കട്ടെയെന്നും വിഡി സതീശൻ പരിഹസിച്ചു.
പറവൂർ എംഎൽഎ ആയിരിക്കെ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ ‘പുനർജനി’ പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന പരാതിയിലാണ് മുഖ്യമന്ത്രി വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് നിയമസഭയിൽ വെല്ലുവിളിച്ചത് ഞാൻ തന്നെയാണെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
‘മൂന്ന് കൊല്ലം മുൻപ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. ഹൈക്കോടതി പോലും നോട്ടീസ് അയക്കാതെ തള്ളിക്കളഞ്ഞ സംഭവമാണിത്. പരാതിയിൽ കഴമ്പില്ലാത്തതിനാൽ ഞാൻ തന്നെയാണ് നിയമസഭയിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തത്. എന്റെ വിദേശ യാത്രകളെലാം പൊളിറ്റിക്കൽ ക്ളിയറൻസ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്’- വിഡി സതീശൻ പറഞ്ഞു.
‘വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ഇപ്പോൾ ഈ കേസ് എന്തിനെന്ന് എല്ലാവർക്കുമറിയാം. മുഖ്യമന്ത്രി ലോകമഹാസഭാ പിരിവിന്റെ പേരിൽ പ്രതിക്കൂട്ടിലാണ്. അസഹിഷ്‌ണുതയാണ് മുഖ്യമന്ത്രിക്ക്. ഏത് അന്വേഷണത്തോടും സഹകരിക്കും. കെ-ഫോണിലടക്കം വൻ അഴിമതിയാണ് നടന്നത്. പരീക്ഷാ വിവാദത്തിൽ പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. വ്യാജസർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐക്ക് പങ്കുണ്ട്. പിഎസ്‌സി പരീക്ഷയിൽ വരെ ആൾമാറാട്ടം നടത്തിയവരാണ് എസ്എഫ്‌ഐക്കാർ’ എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തന്റെ നേതാക്കൾ തന്നെയാണെന്നും വിഡി സതീശൻ പറഞ്ഞു. അവർ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്‌ടപെടുന്നില്ല. പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. പാർട്ടി ദേശീയ നേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോ എന്നവർ യോഗം ചേർന്ന് തീരുമാനിക്കട്ടെ. എല്ലാവരും ആത്‌മപരിശോധന നടത്തട്ടെയെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണെന്നും ആരോടും വഴക്കിടാനോ മറുപടി പറയാനോ താൻ ഇല്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി