തിരുവനന്തപുരം : അശ്ളീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസില്‍, ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് പി നായര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്‍മിക്കും കൂട്ടര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും വിജയ് പി നായര്‍ ഹരജിയില്‍ പറയുന്നുണ്ട്.
തനിക്കെതിരെ നടത്തിയ ആക്രമണത്തില്‍ രാഷ്‌ട്രീയമായ ഗൂഢാലോചന ഉണ്ടെന്നും അതിനാലാണ് പ്രതികളെ സംരക്ഷിക്കാനായി ഇപ്പോള്‍ ഐടി ആക്‌ടിൽ ഭേദഗതി വരുത്തിയതെന്നും വിജയ് പി നായര്‍ ഹരജിയില്‍ പറയുന്നു. ഒപ്പം തന്നെ തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും താന്‍ സ്വമേധയാ നല്‍കിയതാണെന്ന വാദം തെറ്റാണെന്നും, തന്റെ കയ്യില്‍ നിന്നും ഭാഗ്യലക്ഷ്‍മിയും കൂട്ടരും അവ ബലമായി തന്നെ പിടിച്ചു വാങ്ങിയതാണെന്നും ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
ഭാഗ്യലക്ഷ്‍മിയും മറ്റ് രണ്ട് പേരും തന്റെ സ്‌ഥലത്ത് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നു. നിയമം കയ്യിലെടുത്ത പ്രവര്‍ത്തിയാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്നും വിജയ് പി നായര്‍ ഹരജിയില്‍ പറയുന്നുണ്ട്. അശ്‌ളീല യൂട്യൂബര്‍ വിജയ് പി നായരേ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‍മി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്‌ചയാണ് ഹൈക്കോടതി വിധി പറയുന്നത്. അതിനിടെയാണ് പരാതിക്കാരനായ വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Read also : ചെലവ് ചുരുക്കൽ ലക്ഷ്യം; ശാഖകൾ ലയിപ്പിക്കാൻ യെസ് ബാങ്ക്