ന്യൂഡെൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 ശാഖകൾ ലയിപ്പിക്കാനൊരുങ്ങി യെസ് ബാങ്ക്. ബാങ്കിന്റെ ചില ശാഖകൾ അടുത്തടുത്താണ് സ്‌ഥിതി ചെയ്യുന്നത്. ഇത് ഒട്ടു ലാഭകരമല്ല. അതിനാലാണ് അടുത്തടുത്തുള്ള ശാഖകളെ ലയിപ്പിക്കുന്നതെന്ന് ബാങ്ക് സിഇഒ പ്രശാന്ത് കുമാർ അറിയിച്ചു. എടിഎം കൗണ്ടറുകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകും. ഇത്തരം നടപടികളിലൂടെ ചെലവ് പരമാവധി കുറക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ഈ സാമ്പത്തിക വർഷത്തിൽ ഇനി പുതിയ ശാഖകൾ ആരംഭിക്കില്ലെന്നും ബാങ്ക് സിഇഒ വ്യക്‌തമാക്കിയിട്ടുണ്ട്.
2022 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. പുതിയ ശാഖകൾ തുടങ്ങുമ്പോൾ ഇപ്പോഴുള്ളതിനേക്കാളും ചെറിയവ തുടങ്ങുന്നതിനാവും പ്രാധാന്യം നൽകുക. ഓൺലൈൻ ഇടപാടുകൾ കൂടുതലായി പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read also: സൈബര്‍ പോലീസ് സ്‌റ്റേഷന്‍; സംസ്‌ഥാനത്ത് എല്ലാ ജില്ലകളിലേക്കും ചുമതലക്കാരെ നിയമിച്ചു
കഴിഞ്ഞ മാസം 35 ഗ്രാമീണ ശാഖകളെ ബിസിനസ് കറസ്‌പോണ്ടന്റ് ലൊക്കേഷനുകളായി യെസ് ബാങ്ക് മാറ്റിയിരുന്നു. ഇതിലൂടെ ശാഖകളുടെ പ്രവർത്തന ചെലവ് രണ്ട് ലക്ഷത്തിൽ നിന്നും 35,000 രൂപയാക്കി കുറക്കാനും ബാങ്കിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെലവ് ചുരുക്കാനുള്ള പുതിയ നീക്കങ്ങൾ ബാങ്ക് മുന്നോട്ട് വെക്കുന്നത്.