കൊല്ലം: പരവൂരിലെ വിജിതയുടെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. വിജിതയുടെ മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അച്ഛൻ അമ്മ വിജിതയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നും പിടിച്ചുമാറ്റാൻ ശ്രമിച്ച തന്നെയും മർദ്ദിച്ചിരുന്നെന്നും മകൻ അർജുനും വെളിപ്പെടുത്തി.
വെള്ളിയാഴ്‌ചയാണ് കൊല്ലം പരവൂർ ചിറക്കരത്താഴത്ത് വിജിത (30) മരണപ്പെട്ടത്. ഭർത്താവിനെതിരെ നൽകിയ പീഡനപരാതി നിലനിൽക്കെയാണ് വിജിതയെ, ഒരുമാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.
കുളിമുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ വാതിൽ തകർത്ത് രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് രതീഷ് ഒളിവിലാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
Read also: ആസ്‌തമ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ