കൊല്ലം: വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം പുറത്തു വിട്ടിട്ടുണ്ട്. ഈ 9 പേരുടെ ചിത്രത്തിൽ ഒന്നു മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. മന്ത്രിയുടെ സഹോദരൻ തീവ്രവാദിയാണോ എന്ന് മന്ത്രി തന്നെ പറയട്ടെ, – വിഡി സതീശൻ പറഞ്ഞു.
സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ച വൈദികനെ വരെ തീവ്രവാദിയാക്കി. മുഖ്യമന്ത്രി എന്തുകൊണ്ട് സമരസമിതിയുമായി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് സമരം തീരും. സർക്കാർ സമരക്കാരെ മനപ്പൂർവം പ്രകോപിപ്പിച്ചു. അവിടെ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്നില്ല. അവിടെ നടക്കുന്നത് കലാപമാണ്, അത്, തീവ്രവാദമാണ് എന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നു. സർക്കാരും സിപിഐഎമ്മും പ്രചരിപ്പിക്കുന്നത് കള്ളത്തരങ്ങളാണ്. വികസനത്തിൻ്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. മന്ത്രിമാർ ഉത്തരവാദിത്വതോടെ സംസാരിക്കണം. -വിഡി സതീശൻ വിശദീകരിച്ചു.
മന്ത്രിക്കെതിരായ വൈദികന്റെ പ്രസ്‌താവനയും തെറ്റെന്ന് ഇദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദർ തിയോഡഷ്യസിന്റേത് തികഞ്ഞ വർഗീയ പരാമർശമെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബോധപൂർവം പറഞ്ഞ പരാമർശമാണതെന്നും സംഘപരിവാറിന്റെ താത്പര്യത്തിന് അനുസരിച്ച് നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി റിയാസ് ആരോപിച്ചു.
പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ എന്ത് അർഥമെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മാപ്പ് പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്‌ലിം സമം തീവ്രവാദം എന്ന ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയതെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
Most Read: സമ്മര്‍ദത്തിന് വഴങ്ങി ഭാരത് ജോഡോ യാത്ര വേണ്ടരീതിയിൽ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; രാഹുല്‍ ഗാന്ധി