തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് പൊതുവേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും കർശന സുരക്ഷ ഏർപ്പെടുത്തിയതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. വോട്ടെണ്ണൽ ദിനത്തിൽ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. 207 ഡിവൈഎസ്‌പിമാർ, 611 ഇൻസ്‌പെക്‌ടർമാർ, 2003 എസ്ഐ/ എഎസ്‌ഐമാർ എന്നിവർ ഉൾപ്പടെയാണിത്. 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 49 കമ്പനി കേന്ദ്ര പോലീസ് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ തീരുന്നതുവരെ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ശക്‌തമായ സുരക്ഷ ഏർപ്പെടുത്തും. നേരത്തെ രാഷ്‌ട്രീയ, സാമുദായിക സംഘർഷം ഉണ്ടായ സ്‌ഥലങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ആവശ്യമെങ്കിൽ മുൻകരുതൽ അറസ്‌റ്റുകൾ നടത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
വിജയാഘോഷ പ്രകടനങ്ങൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുൻപിൽ ജനക്കൂട്ടം ഉണ്ടാകാതെ നോക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.
റോഡുകളിലെ വാഹന പരിശോധനയും മറ്റും ശനിയാഴ്‌ച വൈകുന്നേരം തന്നെ ആരംഭിക്കും. ഈ ദിവസങ്ങളിൽ സംസ്‌ഥാന അതിർത്തികളിൽ പ്രത്യേക പരിശോധനക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: വാക്‌സിൻ ക്ഷാമം; അധിക ഡോസ് തേടി കേരളം, കേന്ദ്രത്തിന് കത്തയച്ചു