തിരുവനന്തപുരം: അടിയന്തിരമായി 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്‌സിനും വേണമെന്ന ആവശ്യവുമായി കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. ക്ഷാമം മൂലം വാക്‌സിൻ ഡ്രൈവ് വെട്ടികുറച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.
അതേസമയം, ക്ഷാമത്തെ തുടർന്ന് രണ്ട് ദിവസം നിർത്തിവെച്ച വാക്‌സിൻ വിതരണം എറണാകുളത്ത് പുനരാരംഭിച്ചു. എന്നാൽ രണ്ടാം ഡോസ് എടുക്കാൻ സ്‌പോട് രജിസ്‌ട്രേഷനായി കൂടുതൽ പേർ എത്തിയത് പലയിടങ്ങളിലും തിരക്കിനിടയാക്കി. സ്‌പോട് രജിസ്ട്രേഷൻ വഴി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാൻ എത്തിയവരെ വസ്‌തുത പറഞ്ഞ് മനസിലാക്കി തിരിച്ചയച്ചു. രണ്ടാം ഡോസ് വാക്‌സിന് ആശ വർക്കർമാർ വഴി സമയം നിശ്‌ചയിച്ച് സ്‌പോട് രജിസ്ട്രേഷന് എത്താനായിരുന്നു അറിയിപ്പെങ്കിലും ജനങ്ങൾ നേരിട്ട് തന്നെ മിക്കയിടങ്ങളിലും എത്തിയത് തിരക്കിന് ഇടയാക്കി.
ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌ത് ആദ്യ ഡോസ് എടുക്കാൻ വന്നവർക്കും സ്‌പോട് രജിസ്ട്രേഷൻ വഴി രണ്ടാം ഡോസ് എടുക്കാൻ വന്നവർക്കും വാക്‌സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ടോക്കൺ ലഭിച്ചിട്ടും വാക്‌സിൻ ലഭിക്കാത്തവർക്ക് തൊട്ടടുത്ത ദിവസം തന്നെ വാക്‌സിൻ ലഭിക്കാനുള്ള ക്രമീകരണവും ചെയ്‌തു.
Read also: പ്രതികരിച്ചതിന് നന്ദി; ജസ്‌റ്റിസ് ഡിവൈ ചന്ദ്ര ചൂഢിനോട് മഹുവ മൊയ്‌ത്ര