ന്യൂഡെല്‍ഹി: വാക്‌സിന് വില ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്‌ത സുപ്രീം കോടതി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢിനോട് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. സുപ്രീം കോടതിയില്‍ ന്യായമായ ശബ്‌ദം ഉയര്‍ത്തിയതിന് നന്ദി, കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്‌തല്ലോ എന്ന് മഹുവ പ്രതികരിച്ചു.
ഓക്‌സിജൻ, മരുന്ന് വിതരണം, വാക്‌സിൻ എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധയാലുള്ള ഹരജിയിൽ വാദം കേൾക്കവേയാണ് കേന്ദ്രത്തിനെതിരെ കോടതി ആഞ്ഞടിച്ചത്. മുഴുവൻ കോവിഡ് വാക്‌സിനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു.
വാക്‌സിൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയത് പൊതുഫണ്ട് ഉപയോഗിച്ചുള്ള പണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപന്നമാണെന്നും കോടതി നിരീക്ഷിച്ചു. നിരക്ഷരർ എങ്ങനെ കോവിൻ പോർട്ടൽ ഉപയോഗിച്ച് വാക്‌സിന് വേണ്ടി രജിസ്‌റ്റർ ചെയ്യുമെന്നും കോടതി ആരാഞ്ഞു.
കോവിഡ് വാക്‌സിനുകളുടെ വ്യത്യസ്‍ത വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തെ ചോദ്യം ചെയ്‌തു. വാക്‌സിൻ വില നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. ഇക്കാര്യത്തിൽ കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സമൂഹ മാദ്ധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്ക് എതിരെയുള്ള നടപടി കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച കോടതി, വിവരങ്ങൾ പുറത്തുവിടുന്നത് അടിച്ചമർത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ പൗരൻമാർ ഉന്നയിക്കുന്ന പരാതികൾ തെറ്റാണെന്ന ധാരണയൊന്നും ഉണ്ടാകരുതെന്നും സുപ്രീം കോടതി അറിയിച്ചു.
Read also: കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ