ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ളാവ് ഒഴിയണമെന്നാണ് നിർദ്ദേശം.
സർക്കാർ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന ഡയറക്‌ടറേറ്റ് ഓഫ് എസ്‌റ്റേഴ്‌സ് ആണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മഹുവ സ്വയം ഒഴിഞ്ഞില്ലെങ്കിൽ ബലംപ്രയോഗിച്ചു നീക്കേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. ഇതിനെതിരെ ഡെൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് മഹുവയുടെ നീക്കം.
അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും മറ്റു ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേർഡും ഹിരാനന്ദാനിക്ക് കൈമാറിയെന്നുമാണ് മഹുവക്കെതിരെയുള്ള വിവാദം.
ആരോപണത്തെ തുടർന്ന് മഹുവയെ എംപി സ്‌ഥാനത്ത് നിന്ന് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. വസതി ഒഴിയുന്നതിന് മഹുവയ്‌ക്ക് ആവശ്യമായ സമയം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയതെന്ന് അധികൃതർ അറിയിച്ചു. ഡെൽഹിയിലെ ടെലിഗ്രാഫ് ലെയ്‌നിൽ സ്‌ഥിതി ചെയ്യുന്ന ബംഗ്ളാവിലാണ് മൊയ്‌ത്ര താമസിക്കുന്നത്.
എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യയാക്കപ്പെട്ടതിന് ഒരുമാസത്തിന് ശേഷം ജനുവരി ഏഴിനാണ് സർക്കാർ മഹുവക്കുള്ള വസതിയുടെ അലോട്ട്മെന്റ് റദ്ദാക്കിയത്. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വസതിയിൽ താമസിക്കുന്നതിന് മഹുവ സമയം തേടിയിരുന്നു. സർക്കാർ വസതി ഇപ്പോൾ നഷ്‌ടപ്പെടുന്നത് തന്റെ പ്രചാരണത്തിന് തടസമാകുമെന്ന് മഹുവ പറയുന്നു.
Most Read| പീഡനക്കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി പിജി മനു സുപ്രീം കോടതിയിൽ