തിരുവനന്തപുരം: കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിൽ എത്തുമെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിക്കുമെന്നുമാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. അസമിലും പുതുച്ചേരിയിലും ബിജെപി അധികാരത്തിലെത്തുമെന്നും അഭിപ്രായ സർവേകള്‍ പ്രവചിക്കുന്നു.
പശ്‌ചിമ ബംഗാളിൽ മമതാ ബാനർജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്‌ട്രീയത്തിലെ തന്നെ നിർണായക വിധിയാകും. 152 സീറ്റ് മുതൽ 176 സീറ്റ് വരെ തൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. ബംഗാളിൽ കേവല ഭൂരിപക്ഷം ലഭിക്കാൻ 147 സീറ്റുകളെങ്കിലും നേടണം.
തമിഴ്‌നാട്ടിൽ എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ സഖ്യം അധികാരത്തിൽ ഏറുമെന്നാണ് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 175 മുതൽ 195 വരെ സീറ്റുകൾ ഡിഎംകെക്ക് ലഭിച്ചേക്കാം. എഐഡിഎംകെ സഖ്യത്തിന് 38 മുതൽ 54 വരെ സീറ്റുകൾ ലഭിക്കും. ടിടിവി ദിനകരന്റെ എഎംഎംകെ ഒന്ന് മുതൽ ഏഴ് സീറ്റുകൾ വരെ നേടും. കമൽഹാസന്റെ മക്കൾ നീതി മയ്യം പരമാവധി രണ്ട് സീറ്റുകൾ നേടുമെന്നും സർവേകൾ പ്രവചിച്ചിക്കുന്നു.
അസമിലെ തിരഞ്ഞെടുപ്പ് വിധിയും ഏറെ നിർണായകമാണ്. അസമിൽ ബിജെപിക്കും കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്‌സിറ്റ് പോൾ സ൪വേകൾ പ്രവചിക്കുന്നത്. പുതുച്ചേരിയിലെ മുപ്പത് സീറ്റുകളികളിലും ആരൊക്കെ വിജയിക്കുമെന്നും ഇന്നറിയാം. എൻഡിഎ അധികാരത്തിൽ ഏറുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
പുതുച്ചേരിയിൽ 2016ല്‍ 21 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 15 സീറ്റുകളില്‍ മാത്രമാണ് സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഏതായാലും ആർക്കും ഭൂരിപക്ഷമില്ലാത്ത സ്‌ഥിതി ഏതെങ്കിലും സംസ്‌ഥാനത്ത് ഉണ്ടായാൽ ഗവർണർ ശ്രദ്ധാകേന്ദ്രമാകും. രാഷ്‌ട്രീയ കുതിരക്കച്ചവടത്തിനും വേദിയൊരുങ്ങും.
Read Also: കർണാടകയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി