കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസിൽ പരാതി നൽകി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വിപി സുഹറ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഉമർ ഫൈസിയുടെ പരാമർശത്തിൽ തട്ടം ഊരി പ്രതിഷേധിച്ചതിന് പിന്നാലെയാണ് വിപി സുഹറ പോലീസിൽ പരാതി നൽകിയത്.
നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് വിപി സുഹറ തട്ടം ഊരി പ്രതിഷേധിച്ചത്. പരിപാടിയിലെ അതിഥിയായിരുന്നു വിപി സുഹറ. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്‌താവന സ്‌ത്രീ വിരുദ്ധമാണ്. ഈ നൂറ്റാണ്ടിലും സ്‌ത്രീകളുടെ തട്ടം മാറിയോയെന്ന് നോക്കുന്നവരാണ് ഇക്കൂട്ടർ. സ്‌ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഇവർക്ക് ആവലാതിയില്ലെന്ന് വിപി സുഹറ പറഞ്ഞിരുന്നു.
ഉമർ ഫൈസി മുക്കം നടത്തിയ സ്‌ത്രീവിരുദ്ധ പ്രസ്‌താവനക്കെതിരെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കുമെന്നും വിപി സുഹറ പ്രതികരിച്ചിരുന്നു. എന്നാൽ, പരിപാടിയിൽ അതിഥിയായിരുന്ന വിപി സുഹറ, തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡണ്ട് രോഷാകുലനായിരുന്നു. പിടിഎ പ്രസിഡണ്ട് വിപി സുഹറയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സംഭവത്തിൽ വിപി സുഹറ നല്ലളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തട്ടമിടാത്ത സ്‌ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്നും മുസ്‌ലിം സ്‌ത്രീകളെ അഴിഞ്ഞാടാൻ വിടില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. തട്ടം ഇസ്‌ലാമികമാണെന്നും അതിനെതിരെ പ്രതികരിച്ചാൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത്.
Most Read| 5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ടുഘട്ടം