പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് ഇപ്പോൾ പെൺകുട്ടികളുടെ അമ്മ സമരം ചെയ്യുന്നത്.
പാലക്കാട് സ്‌റ്റേഡിയം ബസ് സ്‌റ്റാൻഡ് പരിസരത്തെ സമരപ്പന്തലിൽ രാവിലെ 11നാണ് സമര പ്രഖ്യാപനം. കഴിഞ്ഞ ഒരു മാസക്കാലമായി ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് സമരം തുടരുകയാണ്. തുടർന്നാണ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുന്നതിന് മുൻപ് കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌ത് തുടർ സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചിരുന്നു.
നിലവിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌ത് തുടർ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനം എടുത്തത്. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിരാഹാരസമരം അനുഷ്‌ഠിച്ച മുൻ പബ്ളിബ് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് ജലജ മാധവനെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സമരസമിതി നേതാവ് അനിത പകരം നിരാഹാരസമരം ആരംഭിച്ചിരുന്നു.
Read also : ക്‌ളീൻ നാദാപുരം പദ്ധതി; പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ ബേക്കറി അടച്ചുപൂട്ടി