പാലക്കാട് : ജില്ലയിലെ ചുള്ളിയാർ, മീങ്കര എന്നീ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതോടെ കർഷകർ ആശങ്കയിലായി. ഇരു ഡാമുകളിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണത്തെ ജലനിരപ്പ്. കൂടാതെ കാലവർഷം ലഭിക്കാത്തതും കർഷകർക്ക് ആശങ്കകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ചുള്ളിയാർ, മീങ്കര ഡാമുകളിലെ വെള്ളത്തെ ആശ്രയിച്ച് ഏകദേശം 15,000 ഏക്കർ നെൽക്കൃഷിയാണുള്ളത്. ഡാമുകളിൽ ജലനിരപ്പ് കുറയുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ വരുമോയെന്ന ആശങ്കയിലാണ് കർഷകർ.
പരമാവധി 57.5 ശതമാനം സംഭരണ ശേഷിയുള്ള ചുള്ളിയാർ ഡാമിൽ നിലവിൽ 19 അടി ജലം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇത് 20.25 അടിയായിരുന്നു. കൂടാതെ 39 അടി സംഭരണ ശേഷിയുള്ള മീങ്കര ഡാമിൽ നിലവിൽ 26 അടി വെള്ളം മാത്രമാണ് ഉള്ളത്. അതേസമയം കഴിഞ്ഞ വർഷം മീങ്കര ഡാമിൽ 29 അടി ജലമായിരുന്നു ഉണ്ടായിരുന്നത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം, കൊടുവായൂർ, പെരുവെമ്പ് പഞ്ചായത്തുകളിലെ നെൽക്കൃഷി ഈ ഡാമുകളിലെ ജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ശക്‌തമായ മഴ ലഭിച്ച് നെല്ലിയാമ്പതി മലനിരയിലെ പലകപ്പാണ്ടി വെള്ളച്ചാട്ടം സജീവമായാൽ ചുള്ളിയാർ അണക്കെട്ടിലേക്ക് വെള്ളം ഇറങ്ങി തുടങ്ങും. എന്നാൽ ഇത്തവണ വേണ്ടത്ര കാലവർഷം ലഭിക്കാത്തതാണ് ഡാമുകളിലെ ജലനിരപ്പ് വലിയ രീതിയിൽ കുറയാൻ ഇടയാക്കിയത്. ഈ ഡാമുകളിലെ ജലത്തെ മാത്രം ആശ്രയിച്ചാണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. അതിനാൽ ജലനിരപ്പ് കുറയുന്നത് ഇവർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.
Read also : കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; അന്വേഷണത്തിന് ഉത്തരവ്