കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ശക്‌തമാക്കാൻ ജില്ലാതല കർമസമിതി തീരുമാനിച്ചു. വിവിധ ആക്ഷൻ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സമരം.
ഏറെക്കാലത്തെ മുറവിളികൾക്കും സമരങ്ങൾക്കും ശേഷം വരുന്ന മെഡിക്കൽ കോളേജ് ആദ്യം ഉപകാരപ്പെടേണ്ടത് വയനാട്ടുകാർക്ക് തന്നെയാണ്. ജില്ലയുടെ മധ്യഭാഗത്ത് ആവശ്യമായ സ്‌ഥലം ലഭ്യമായിരിക്കെ വയനാടിന്റെ ഒരു മൂലയിൽ മെഡിക്കൽ കോളേജ് സ്‌ഥാപിക്കാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ട്.
മുട്ടിൽ കൊളവയലിൽ 65 ഏക്കർ സർക്കാർ ഭൂമി അടക്കം സന്ദർശിച്ച് അനുയോജ്യമായത് നിർദേശിക്കാൻ കർമ്മസമിതിയുടെ നേതൃത്വത്തിൽ ജനകീയ കമ്മീഷനെ നിയോഗിക്കും. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കളക്‌ടറേറ്റ് ധർണ നടത്തും. വിവിധ സംഘടനകളുടെ സഹകരണത്തോടെ മനുഷ്യമതിൽ തീർക്കും.
കർമസമിതി രൂപവൽക്കരണ യോഗം കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉൽഘാടനം ചെയ്‌തു. ജോണി പാറ്റാനി ചെയർമാനായും അഡ്വ. ടിഎം റഷീദ് ജനറൽ കൺവീനറായും ചുമതലയേറ്റു. കോ ഓർഡിനേറ്ററായി റ്റിജി ചെറുതോട്ടിൽ, ട്രഷററായി കെ കുഞ്ഞിരായിൻ ഹാജി എന്നിവരെ തിരഞ്ഞെടുത്തു.
Read also: കാട്ടാന ഭീഷണി; മേപ്പാടിയിൽ റാപ്പിഡ് റെസ്‌ക്യൂ ടീം എത്തി