തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ ആയ കോവിഷീൽഡിന്റെ ഇടവേള കുറച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി നടപടിയോട് യോജിക്കുന്നു. സംസ്‌ഥാനത്തിന്റെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഷീൽഡ് വാക്‌സിന്റെ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള 84 ദിവസത്തെ ഇടവേള കുറക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്‌സ് നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഇടവേള 28 ദിവസമായി കുറച്ചത്. 28 ദിവസം കഴിഞ്ഞാൽ താൽപര്യമുള്ളവർക്ക് രണ്ടാം ഡോസെടുക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചു. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
കൊവിൻ പോർട്ടലിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. പഠനം, ജോലി, മൽസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്‌തമാക്കി. ഓഗസ്‌റ്റ് 31 വരെ മാത്രമായിരിക്കും ഈ ഇളവെന്നും കേന്ദ്രം അറിയിച്ചു.
Most Read: ആഫ്രിക്കൻ തീരത്ത് വച്ച് ഇന്ത്യൻ ചരക്കുകപ്പൽ കടൽകൊള്ളക്കാർ ആക്രമിച്ചു