ഗാബോൺ: ഇന്ത്യൻ ചരക്കുകപ്പലായ എംവി ടാംപെൻ ആഫ്രിക്കയിലെ പശ്‌ചിമ തീരത്തിലെ ഒരു തുറമുഖത്തിൽ വച്ച് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. രണ്ട് ജീവനക്കാർക്ക് വെടിയേറ്റു, ഒരാളെ തട്ടിക്കൊണ്ടുപോയി. ഗാബോണിൽ വച്ചാണ് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആക്രമിക്കപ്പെട്ടത്.
സെപ്റ്റംബർ 5നാണ് സംഭവം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കാമറൂണിൽ നിന്ന് ദുബായിലേക്ക് പോയ കപ്പലിന് പ്രൊപ്പൽഷൻ സിസ്‌റ്റത്തിലെ പ്രശ്‌നം കാരണം ഗാബോണിലെ ഒവെൻഡോ തുറമുഖ പരിധിയിൽ നങ്കൂരമിടേണ്ടി വരികയായിരുന്നു.
ഞായറാഴ്‌ച പുലർച്ചെ 12.30ഓടെ കടൽക്കൊള്ളക്കാർ കപ്പലിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇതിനെ തുടർന്ന് മുഴുവൻ ജീവനക്കാരും ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് രണ്ട് പേർക്ക് വെടിയേറ്റതും, ഒരാളെ തട്ടിക്കൊണ്ട് പോയതും. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
Read Also: ബ്രാഹ്‌മണർക്ക് എതിരായ പരാമർശം; ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്‌റ്റിൽ