ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പാർലമെന്ററി സമിതി പരിശോധിക്കും. വാട്‌സാപ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്‌ഥർ ഐടി സ്‌റ്റാന്റിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. ട്രംപിന്റേതടക്കം വ്യക്‌തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്റെ സാധുത വിലയിരുത്തും.
വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന മാറ്റം വ്യക്‌തികളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ളതാണോ എന്നാണ് പാർലമെന്ററി സമിതി പ്രധാനമായും പരിശോധിക്കുക. എന്നാൽ, വ്യക്‌തികളുടെ വിവരങ്ങൾ പൂർണ സുരക്ഷിതമാണെന്നും രണ്ട് വ്യക്‌തികൾ തമ്മിലുള്ള ആശയവിനിമയം മൂന്നാമതൊരാൾക്കോ കമ്പനിക്കോ അറിയാൻ സാധിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം വാട്‌സാപ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നത്.
കൂടാതെ, വാട്‌സാപ്പിലെ വ്യക്‌തികളുടെ നമ്പർ അടക്കമുള്ള വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. എന്നാൽ, വിശദീകരണത്തിനപ്പുറം ആപ് അധികൃതരെ നേരിട്ട് വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിയാനാണ് പാർലമെന്ററി സമിതിയുടെ ഐടി കാര്യ സ്‌റ്റാന്റിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
പാർലമെന്റ് സമിതിയുടെ അടുത്ത യോഗത്തിൽ തന്നെ ഉദ്യോഗസ്‌ഥർക്ക് നോട്ടീസ് അയക്കാനുള്ള നടപടികൾ ആരംഭിക്കും അതേസമയം, ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി വളരെ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. വ്യക്‌തികളുടെ സമ്മതമില്ലാതെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള അധികാരം കമ്പനികൾക്കുണ്ടോ എന്നും സമിതി പരിശോധിക്കും.
കമ്പനികൾ സ്വന്തം നിലക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ തുടങ്ങിയാൽ അത് ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ, ഇത്തരത്തിൽ ഏകപക്ഷീയമായി കമ്പനികൾക്ക് വ്യക്‌തികളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള അധികാരമുണ്ടോ അതല്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ നിർദ്ദേശം ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളും പാർലമെന്റ് സമിതി പരിശോധിക്കും.
Also Read: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് വിതച്ചത് ഗുരുതര സാമ്പത്തിക പ്രതിസന്ധി