തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ സാമ്പത്തിക നില പാടെ തകര്‍ന്നതായി വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. കോവിഡ് വ്യാപനവും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും മൂലമാണ് ഇത്തവണ സംസ്‌ഥാനത്തെ സാമ്പത്തിക നില കുത്തനെ ഇടിഞ്ഞതെന്ന് അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നികുതി-നികുതിയേതര വരുമാനത്തില്‍ വലിയ കുറവ് ഉണ്ടാകുകയും, സംസ്‌ഥാനത്തെ വരുമാനം കുത്തനെ കുറയുകയും ചെയ്‌തു. നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് രേഖാമൂലം സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
ഇത്തവണത്തെ മൂല്യവര്‍ധനവില്‍ ഒന്നാം പാദത്തില്‍ ഉണ്ടായ നഷ്‌ടം 80,000 കോടി രൂപയാണെന്ന് കണക്കുകളില്‍ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം സംസ്‌ഥാനത്ത് ഇത്തവണ തനത് നികുതി വരുമാനത്തില്‍ 23.04 ശതമാനവും, നികുതിയേതര വരുമാനത്തില്‍ 65.5 ശതമാനവും ഇടിവുണ്ടായെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇതിനൊപ്പം തന്നെ കേന്ദ്രനികുതി വിഹിതത്തിലും 38.49 ശതമാനം നഷ്‌ടം ഇത്തവണ ഉണ്ടായിട്ടുണ്ട്.
നികുതി വരുമാനത്തില്‍ ഉണ്ടായ നഷ്‌ടത്തിന് പുറമെ ഇത്തവണ ലോക്ക്ഡൗണ്‍ മൂലം നഷ്‌ടമായ തൊഴില്‍ ദിനങ്ങളും വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണമായിട്ടുണ്ട്. ഇതിലൂടെ സംസ്‌ഥാനത്തെ വേതന വരുമാനത്തില്‍ 12,976 കോടി രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ട്. കൂടാതെ പ്രവാസി വരുമാനത്തിലും ഇത്തവണ ഉണ്ടായ നഷ്‌ടം വളരെ വലുതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം പ്രവാസി വരുമാനത്തില്‍ 2,399 കോടി രൂപയുടെ ഇടിവ് ഉണ്ടായതായി ധനമന്ത്രി വ്യക്‌തമാക്കി.
Read also : ‘ഗോഡ്‌സെ’ ലൈബ്രറി അടച്ചുപൂട്ടി; പുസ്‌തകങ്ങൾ പിടിച്ചെടുത്തു