ഗ്വാളിയർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. മധ്യപ്രദേശിലെ ഗ്വാളിയറിൽ ഹിന്ദുമഹാസഭയുടെ ഓഫീസിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ലൈബ്രറി തുടങ്ങിയത്. ജില്ലാഭരണകൂടം ഇടപെട്ടതിനെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു. ഗോഡ്‌സെ ജ്‌ഞാൻശാല എന്ന് പേരിട്ട ലൈബ്രറിയിലെ പുസ്‌തകങ്ങളും ബാനറുകളും പോസ്‌റ്ററുകളും ജില്ലാഭരണകൂടം പിടിച്ചെടുത്തു.
ലൈബ്രറി തുടങ്ങിയപ്പോൾ തന്നെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി ഗ്വാളിയാർ എസ്‌പി അമിത് സംഗി പറയുന്നു. ക്രമസമാധാന പ്രശ്‌നം ഭയന്ന് പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ചെയ്‌തു. ഹിന്ദുമഹാസഭ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി അടച്ചുപൂട്ടിയതെന്ന് എസ്‌പി അറിയിച്ചു.
ഗോഡ്‌സെ യഥാർഥ രാജ്യസ്‌നേഹിയാണെന്ന് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കാനാണ് ലൈബ്രറി തുടങ്ങിയതെന്നും ഗോഡ്‌സെ ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നുവെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജയ്‌വീർ പറഞ്ഞു.
ഗോഡ്‌സെയുടെ ജീവിതവും കാഴ്‌ചപ്പാടുകളും സംബന്ധിച്ച പുസ്‌തകങ്ങളാണ് ലൈബ്രറിയിൽ ഉണ്ടായിരുന്നത്. ഇന്ത്യാ വിഭജനം തടയുന്നതിൽ ഗാന്ധിജി പരാജയപ്പെട്ടുവെന്നാണ് ഹിന്ദു മഹാസഭയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഇവർ പ്രഭാഷണവും സംഘടിപ്പിച്ചിരുന്നു.
സംഭവത്തിൽ കേസെടുക്കാത്ത സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിനോട് വിയോജിക്കുന്നവരെ മുഴുവൻ ബിജെപി രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തുകയാണ്. രാഷ്‌ട്രപിതാവിനെ അപമാനിച്ചിട്ടും ഇവിടെ കേസ് എടുക്കുന്നില്ലെന്ന് കോൺഗ്രസ് വക്‌താവ് കെകെ മിശ്ര വിമർശിച്ചു.
Also Read: കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്; 5 ലക്ഷം രൂപ പിടിച്ചു