മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തതിന് പിന്നാലെ അവരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. റെയ്ഡില്‍ കസ്‌റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 5 ലക്ഷം രൂപ പിടിച്ചെടുത്തു. വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ പക്കല്‍ നിന്നും സ്വര്‍ണ്ണവും പണവും കണ്ടെടുത്തതിനെ തുടര്‍ന്നാണ് വീടുകളില്‍ റെയ്ഡ് നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ച സിബിഐ റെയ്ഡ് ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. തുടര്‍ന്ന് കസ്‌റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്നും 650 ഗ്രാം സ്വര്‍ണ്ണവും, പണവും സിബിഐ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 11 കസ്‌റ്റംസ് ഉദ്യോഗസ്‌ഥരോട് സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ ഒത്താശ ചെയ്യുന്നെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സിബിഐ മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൊച്ചി സിബിഐ ഓഫീസിലെ 10 ഉദ്യോഗസ്‌ഥര്‍ അടങ്ങിയ സംഘമാണ് വിമാനത്താവളത്തില്‍ റെയ്ഡ് നടത്തിയത്. ഈയടുത്തായി കരിപ്പൂരില്‍ കോടികളുടെ സ്വർണ്ണക്കടത്താണ് പ്രതിദിനം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണമാണ് ഇവിടെ നിന്നും പിടിച്ചത്.
Read also : ഹൂതികളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തൽ; അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി