ന്യൂയോർക്ക്: ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരുമെന്ന് വ്യക്‌തമാക്കി വാട്‌സാപ്. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്‌താക്കൾക്ക് തീരുമാനിക്കാമെന്ന വിശദീകരണവുമായി വാട്‌സാപ്പ് വീണ്ടും രംഗത്തെത്തി.
വ്യക്‌തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന് കമ്പനി ആവർത്തിച്ചു. മാത്രവുമല്ല ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നും വാട്‌സാപ്പ് പറയുന്നു.
സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധം നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ വ്യക്‌തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്‌സാപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നാണ് ഫേസ്ബുക്ക് ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ അവകാശ വാദം. കൂടാതെ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്ന ഉറപ്പും കമ്പനി മുന്നോട്ട് വെക്കുന്നു.
അതേസമയം ഫേസ്ബുക്കിന്റേയും വാട്‌സാപ്പിന്റെയും മൂലധനത്തേക്കാൾ പരമപ്രധാനമാണ് ജനങ്ങളുടെ സ്വകാര്യതയെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.
Read Also: സംസ്‌ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും