തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം നാളെ ചേരും. ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ നാളെ തിരുവനന്തപുരത്തെത്തും. മല്ലികാർജ്‌ജുന ഖാർഗെയും വി വൈത്തിലിംഗവുമാണ് ഹൈക്കമാൻഡ് പ്രതിനിധികളായി എത്തുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ ആഗ്രഹം. എന്നാൽ വിഡി സതീശന്റെ പേര് ഗ്രൂപ്പിന് അതീതമായി ഉയരുന്നുണ്ട്.
പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള അവ്യക്‌തതക്ക് നാളെയോടെ ഉത്തരമാകുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ സമ്പൂർണ മാറ്റത്തിനായി മുറവിളി ഉയരുന്നതിനിടെയാണ് ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിൽ എത്തുന്നത്.
പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്ന ഇരുവരും എംഎൽഎമാരുമായി ഒറ്റക്ക് ചർച്ച നടത്തും. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രാഷ്‌ട്രീയകാര്യ സമിതിയിൽ രമേശ് ചെന്നിത്തല പറഞ്ഞത്.
എന്നാൽ, ചെന്നിത്തല തുടരട്ടെ, മാറ്റം പാർട്ടി തലത്തിൽ മതിയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഹൈക്കമാൻഡ് പ്രതിനിധികളുടെ അഭിപ്രായം അറിഞ്ഞശേഷം ഗ്രൂപ്പ് നിലപാട് വ്യക്‌തമാക്കും.
അതേസമയം, വിഡി സതീശന്റെ പേരും ശക്‌തമായി ഉയർന്ന് കേൾക്കുന്നുണ്ട്. ഒറ്റക്കൊറ്റക്ക് അഭിപ്രായം തേടുമ്പോൾ ഗ്രൂപ്പിന് അതീതമായ പിന്തുണ കിട്ടുമെന്നാണ് സതീശൻ ക്യാംപിന്റെ പ്രതീക്ഷ.
Also Read: അതിതീവ്ര ചുഴലിയായി ടൗട്ടെ; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്