തൃശൂര്‍ : ഏത് മുന്നണി കോര്‍പ്പറേഷൻ ഭരണം നേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്‌തത വരാതെ തൃശൂര്‍. ഭരണം നേടാന്‍ വിമതന്റെ പിന്തുണ കൂടി വേണമെന്ന സാഹചര്യത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെ വിമത കൗണ്‍സിലര്‍ എംകെ വര്‍ഗീസിന്റെ പിന്തുണ തേടുന്നുണ്ട്. എന്നാല്‍ ഇതുവരെയും താന്‍ ആരെയാണ് പിന്തുണക്കുന്നതെന്ന് വ്യക്‌തമാക്കാന്‍ തയ്യാറാകാതെ മുന്നോട്ട് പോകുകയാണ് വര്‍ഗീസ്.
ഇതിനോടകം തന്നെ നിരവധി തവണ സിപിഎം വര്‍ഗീസുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. മേയര്‍ സ്‌ഥാനം വേണമെന്ന ആവശ്യമാണ് വര്‍ഗീസ് സിപിഎം നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. എങ്കില്‍ മാത്രമേ താന്‍ പിന്തുണക്കൂ എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ 5 വര്‍ഷത്തേക്ക് മേയര്‍ സ്‌ഥാനം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സിപിഎം നേതാക്കളും വ്യക്‌തമാക്കി.
അതേസമയം തന്നെ മേയര്‍ സ്‌ഥാനം 2 വര്‍ഷത്തേക്ക് നല്‍കിയാല്‍ മതിയെന്ന് വര്‍ഗീസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്‌ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്‌താല്‍ മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് സിപിഎം നേതൃത്വം വര്‍ഗീസിനെ അറിയിച്ചത്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ഒപ്പം തന്നെ സിപിഎം മുന്നോട്ട് വച്ച എല്ലാ വ്യവസ്‌ഥകളും വര്‍ഗീസ് അംഗീകരിക്കാന്‍ തയ്യാറാണോ എന്നും ഇതുവരെയും വ്യക്‌തമാക്കിയിട്ടില്ല. ഇടത് മുന്നണി വിമതനുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ യുഡിഎഫും വര്‍ഗീസുമായി സജീവ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
Read also : കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു