ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്‌ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം. ഒറ്റ പ്രവേശന പരീക്ഷക്ക് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പരീക്ഷാ മാനദണ്ഡങ്ങളും നിശ്‌ചയിക്കുന്നതിനായി ഏഴംഗ വിദഗ്‌ധ സമിതിയെ രൂപീകരിച്ചു.
കംപ്യൂട്ടർ അധിഷ്‌ഠിത ഒറ്റ പ്രവേശന പരീക്ഷ നാഷണൽ ടെസ്‌റ്റിംഗ് ഏജൻസിയാകും നടത്തുക. എല്ലാ കേന്ദ്ര സർവകലാശാലകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷാഫലം നിർബന്ധമാക്കും. 2021-22 അധ്യയന വർഷം മുതൽ എല്ലാ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ പ്രവേശനത്തിന് ഈ പരീക്ഷാഫലം മാനദണ്ഡമാക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ അറിയിച്ചു.
ഒറ്റ പ്രവേശന പരീക്ഷയിൽ ഒരു ജനറൽ പരീക്ഷ കൂടാതെ വിഷയ അടിസ്‌ഥാനത്തിൽ പ്രത്യേക പരീക്ഷകളും നടത്തും. ഏഴംഗ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് യുജിസി ചെയർപേഴ്‌സൺ പ്രഫസർ ഡിപി സിംഗ് അറിയിച്ചു. ഒറ്റ പ്രവേശന പരീക്ഷയിലൂടെ വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച ബിരുദ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും ഒന്നിലധികം പരീക്ഷകൾ എഴുതുന്നതിന്റെ പ്രയാസം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റ പ്രവേശന പരീക്ഷ എഴുതുന്നതിന് വേണ്ട അടിസ്‌ഥാന യോഗ്യത സംബന്ധിച്ചും സമിതി ചർച്ച ചെയ്യും.
Read also: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി