വയനാട് : ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളിൽ കയറി 4 വർഷമായ കമുകിൻ തൈകൾ ചവിട്ടി നശിപ്പിച്ചു. ഇവയെ തുരത്തുന്നതിനായി രാത്രിയിൽ വെളിച്ചമടിച്ചാൽ നേരെ വന്ന് ആക്രമിക്കാൻ ഒരുങ്ങുകയാണെന്നും കർഷകർ വ്യക്‌തമാക്കി. ഇതോടെ പഞ്ചായത്തിലെ കർഷകർ ദുരിതത്തിലാകുകയാണ്.
കഴിഞ്ഞമാസം ഇതേ ആനകൾ കാട്ടിക്കുളം ടൗൺ പരിസരത്ത് ഒരാഴ്‌ച ഭീകരാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. തോൽപ്പെട്ടിയിൽ നേരത്തെ വനപാലകർ കാവൽ നിന്നിരുന്നു. ഇത് നിർത്തിയതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും കാട്ടാന ശല്യം വർധിച്ചതെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കി. അതിനാൽ തന്നെ ഈ പ്രദേശത്തെ കാവൽ പുനഃസ്‌ഥാപിക്കണമെന്നും, രാത്രി പെട്രോളിംഗ് ശക്‌തമാക്കണമെന്നും ഉള്ള ആവശ്യം ഉയരുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് തിരുനെല്ലി പഞ്ചായത്ത് വന്യമൃഗ ശല്യ പ്രതിരോധ ആക്‌ഷൻ കമ്മിറ്റി തോൽപ്പെട്ടി അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡനെ സമീപിച്ചിട്ടുണ്ട്.
Read also : പെൺകുട്ടികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ; പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി