ആന്ധ്രാപ്രദേശ്: അന്താരാഷ്‍ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ പദ്ധതി ഒരുക്കി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് ഈ പദ്ധതി തയാറാക്കിയത്.
7 മുതൽ 12ആം ക്ളാസ് വരെയുള്ള പെൺകുട്ടികൾക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികളുടെ ആരോഗ്യത്തിലും ശുചിത്വത്തിനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രതിവർഷം 41.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയത്.
ജൂലൈ 1 മുതൽ സർക്കാർ സ്‌കൂളുകൾ, ജൂനിയർ കോളേജുകൾ, ഗുരുകുല സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥിനികൾക്കും സാനിട്ടറി നാപ്‌കിനുകൾ വിതരണം ചെയ്യും. ഓരോ പെൺകുട്ടിക്കും ഓരോ മാസം പത്ത് നാപ്‌കിനുകൾ വീതം പ്രതിവർഷം 120 നാപ്‌കിനുകൾ നൽകുന്നതാണ് പദ്ധതി. അതോടൊപ്പം കടകളിൽ കുറഞ്ഞ വിലയിൽ നാപ്‌കിനുകൾ ലഭിക്കാനുള്ള സംവിധാനവും ഒരുക്കും.
മൽസര പരീക്ഷകളിൽ പെൺകുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുത്ത പ്രൊഫഷണൽസിന്റെ പിന്തുണ ഉപയോഗിച്ചായിരിക്കണം പരിശീലനം. ഈ പദ്ധതി വിദ്യാർഥികൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala News: കസ്‌റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി വിനോദിനി