വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യ സംഘത്തിന് ആനയെ മയക്കുവെടി വെക്കാനായത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ചു ഓടിയില്ല. ആനയ്‌ക്ക് ബൂസ്‌റ്റർ ഡോസും നൽകി. ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ആന പൂർണമായി മയങ്ങിയിട്ടില്ല. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് എലിഫന്റ് ആംബുലൻസിലേക്ക് കയറ്റാനുള്ള നടപടികൾ ആരംഭിച്ചു.
ആന മാനന്തവാടി നഗരത്തിലിറങ്ങി ഭീതി പരത്തി 13ആം മണിക്കൂറിലാണ് മയക്കുവെടി വെച്ചത്. ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിറങ്ങിയത്. ആനയെ പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നു വിടാനാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡി ജയപ്രസാദ് ഉത്തരവിട്ടത്. അഞ്ചരയോടെയാണ് ആനയെ വെടിവെയ്‌ക്കാനായത്.
മൂന്ന് ഭാഗങ്ങളിലായി മൂന്ന് കുങ്കിയാനകളെ നിർത്തിയിരുന്നു. വെടിയേറ്റ് ആന ഓടിയാൽ തടയാനാണ് കുങ്കിയാനകളെ വിന്യസിച്ചത്. എന്നാൽ, ആനയുടെ ഭാഗത്തു നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. ബന്ദിപ്പൂർ ടൈഗർ റിസർവിന് സമീപത്ത് നിന്നും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ആനയാണിത്. കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ആനയെ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടാമെന്ന് അറിയിപ്പ് ലഭിച്ചുവെന്നും ഫോറസ്‌റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
ആനയിറങ്ങിയതോടെ മാനന്തവാടി മേഖലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണ് മാനന്തവാടി ടൗണിലെ കണിയാരത്ത് ആദ്യം കണ്ടത്. പിന്നീട് പായോട് വഴി നീങ്ങിയ ആന സബ് ട്രഷറിക്ക് മുന്നിലൂടെ നടന്നു. രാവിലെ എട്ടുമണിയോടെ ആന മാനന്തവാടി ടൗണിന് സമീപത്തെത്തി. ഒമ്പതോടെ താഴെയങ്ങാടിക്ക് സമീപത്തുള്ള വയലിൽ നിലയുറപ്പിക്കുകയായിരുന്നു.
Most Read| കുസാറ്റ് അപകടം; കത്തിൽ എന്ത് നടപടി എടുത്തു? റജിസ്ട്രാറോട് ഹൈക്കോടതി