വയനാട്: കാട്ടാനശല്യത്തിൽ പൊറുതിമുട്ടി സുൽത്താൻ ബത്തേരിയിലെ തോട്ടാമൂല നിവാസികൾ. കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായതോടെ വൻ പ്രതിസന്ധിയാണ് ജനം നേരിടുന്നത്.
മാസങ്ങളായി ഒറ്റയ്‌ക്കും കൂട്ടമായും എത്തുന്ന കാട്ടാനകളെ ഭയന്ന് കഴിയുകയാണ് ഇവിടുത്തുകാർ. നാല് കൊമ്പനാനകളാണ് സ്‌ഥിരമായി നാട്ടിലിറങ്ങി കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാക്കമല, കാരപ്പൂതാടി, കനാൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാനകൾ നാശം വിതക്കുന്നത് പതിവായിരിക്കുകയാണ്. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനായി വനാതിർത്തിയിൽ വൈദ്യുതി വേലിയടക്കമുള്ള പ്രതിരോധങ്ങളെല്ലാം വനംവകുപ്പ് ഒരുക്കിയിട്ടുണ്ടെങ്കിലും ഒന്നും ഫലംകാണുന്നില്ല.
നിരവധിപേർ യാത്രചെയ്യുന്ന തോട്ടാമൂല-കമ്പക്കോടി റോഡിൽ നേരമിരുട്ടിയാൽ ആനകൾ നിലയുറപ്പിക്കും. കാട്ടാനകളെ ഭയന്ന് സന്ധ്യ കഴിഞ്ഞാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണ്. കൂടാതെ വ്യാപക കൃഷിനാശമാണ് ആനകൾ പ്രദേശത്ത് വരുത്തിവെച്ചത്.
നേരത്തെ വന്യമൃഗ ശല്യം പ്രതിരോധിക്കാനായി കർഷകർ സ്വന്തം നിലയിൽ പണംമുടക്കി കൃഷിയിടങ്ങൾക്ക് ചുറ്റും വൈദ്യുതിവേലികൾ സ്‌ഥാപിച്ചെങ്കിലും ഇതും ആനകൾ തകർത്തു. ആനകളുടെ ശല്യം അകറ്റാൻ ഉടൻ വഴി കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.
Malabar News: ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി