വയനാട് : ജനവാസ മേഖലയിലെത്തി ആളുകൾക്ക് ഭീഷണിയായി മാറിയ കാട്ടാനക്കൂട്ടത്തിലെ 6 കാട്ടാനകളെ വനംവകുപ്പ് ഉൾവനത്തിലേക്ക് തുരത്തി. കുന്നമ്പറ്റ മേഖലയിലും പരിസര പ്രദേശങ്ങളിലും ഇറങ്ങിയ ആനകളെയാണ് വനംവകുപ്പ് വനത്തിലേക്ക് തിരിച്ചയച്ചത്. ഇവയെ എളമ്പിലേരി വനമേഖല വഴി നിലമ്പൂർ അതിർത്തിയോട് ചേർന്ന് കിടക്കുന്ന തൊള്ളായിരം വനമേഖലയിലേക്കാണ് തിരിച്ചയച്ചത്. കൂടാതെ തുടർന്ന് ഇവയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ഇത് കൂടാതെ എളമ്പിലേരി മേഖലയിൽ തങ്ങിയ 7 അംഗ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള നടപടികളും വനംവകുപ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ ആനകളെ ചുളിക്ക, അരണമല വനമേഖലയിലേക്കാണ് തുരത്തുന്നത്. കാട്ടാനകളെ തുരത്തുന്നതിനായി സൗത്ത് വയനാട് ഡിഎഫ്ഒ പി രജ്‌ഞിത് കുമാർ, വൈത്തിരി ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെപി അഭിലാഷ്, മേപ്പാടി റേഞ്ച് ഓഫിസർ എംകെ സമീർ, ചെതലയം റേഞ്ച് ഓഫിസർ കെ ആഷിഫ്, കൽപറ്റ റേഞ്ച് ഓഫിസർ കെജെ ജോസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
ജില്ലയിലെ മിക്ക മേഖലകളിലും കാട്ടാനശല്യം രൂക്ഷമാകുകയാണ്. ചെമ്പ്ര വനമേഖലയോടു ചേർന്ന എരുമക്കൊല്ലി, കാപ്പിക്കാട്, ആനക്കാട്, കോട്ടനാട്, കുന്നമ്പറ്റ, ഓടത്തോട്, ആനപ്പാറ, ചുണ്ടേൽ, ഒലിവുമല, ചേലോട്, വൈത്തിരി, ചാരിറ്റി, തളിപ്പുഴ, ലക്കിടി എന്നീ ജനവാസ മേഖലകളിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നത്. ഇവിടങ്ങളിൽ നിരവധി ആളുകൾ ആനകളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ കഴിഞ്ഞ 1 മാസത്തിനുള്ളിൽ മേപ്പാടി എളമ്പിലേരി, കുന്നമ്പറ്റ എന്നിവിടങ്ങളിലായി 2 പേർ കാട്ടാനകളുടെ ആക്രമണത്തിൽ മരിക്കുകയും ചെയ്‌തു.
Read also : ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്‌ഥാനത്തിൽ; മുല്ലപ്പള്ളി