വയനാട്: ജില്ലയിലെ വന്യമൃഗ ശല്യത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതിനായി കിഫ്ബിയിൽ നിന്ന് 51.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജില്ലയിൽ വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി വിവിധ ഡിവിഷനുകളിൽ രണ്ട് ഘട്ടങ്ങളിലായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
വയനാട് വൈൽഡ് ലൈഫിന് കീഴിൽ ആനകളെ പ്രതിരോധിക്കാനായി 410 മീറ്റർ ദൂരത്തിൽ മതിൽ നിർമാണത്തിന് 57 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ 190 മീറ്റർ ദൂരത്തിൽ മതിൽ നിർമാണം പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 30.20 ലക്ഷം രൂപയാണ് ചിലവഴിച്ചത്. പത്ത് കിലോമീറ്റർ ദൂരത്തിൽ റെയിൽഫെൻസിങ് പ്രവൃത്തികൾ നടത്തുന്നതിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.
രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് സൗത്ത്, നോർത്ത്, വയനാട് വൈൽഡ് ലൈഫ് എന്നീ വനം ഡിവിഷനുകളിലായി 43.5 കിലോമീറ്റർ ദൂരത്തിൽ ക്രാഷ്‌ഗാർഡ് സ്‌റ്റീൽ റോപ്പ് ഫെൻസിങ് നിർമാണത്തിനായി 21.75 കോടി രൂപയും വയനാട് സൗത്ത് ഡിവിഷന് കീഴിൽ ആദിവാസി ഇതര കുടുംബങ്ങളെ അവരുടെ സമ്മതത്തോടുകൂടി മാറ്റിപ്പാർപ്പിക്കൽ പദ്ധതിക്കായി 13.95 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Most Read: സാമ്പത്തിക തട്ടിപ്പ്; അനിൽ ദേശ്‌മുഖ് റിമാൻഡിൽ