ലഖ്‌നൗ: ഹിജാബ് തൊടാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം. ശനിയാഴ്‌ച ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് ഇവർ പ്രസ്‌താവന നടത്തിയത്. കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് തിരികൊളുത്തിയ പശ്‌ചാത്തലത്തിലാണ് റുബീനയുടെ പ്രസ്‌താവന.
“ഇന്ത്യയിലെ പെൺമക്കളുടെയും സഹോദരിമാരുടെയും അന്തസിനെ തൊട്ട് കളിക്കാൻ നിങ്ങൾ ശ്രമിച്ചാൽ, അവർ ഝാൻസി റാണിയെയും റസിയ സുൽത്താനയെയും പോലെയാകാനും അവരുടെ ഹിജാബിൽ തൊടുന്നവരുടെ കൈ വെട്ടാനും അധികം സമയം വേണ്ടിവരില്ല,”- റുബീന ഖാനം പറഞ്ഞു.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നും ഒരു വ്യക്‌തിയുടെ നെറ്റിയിൽ തിലകമുണ്ടോ തലപ്പാവോ ഹിജാബോ ഉണ്ടോ എന്നത് പ്രശ്‌നമല്ലെന്നും സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞു. ‘ഘുൻഘട്ടും’ ഹിജാബും ‘ഇന്ത്യൻ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്’. ഈ വിഷയങ്ങൾ രാഷ്‌ട്രീയവൽക്കരിച്ച് വിവാദം സൃഷ്‌ടിക്കുന്നത് ഭയാനകമാണെന്നും അവർ പറഞ്ഞു. ഏത് പാർട്ടിക്കും ഭരിക്കാം, എന്നാൽ സ്‌ത്രീകളെ ദുർബലരായി കണക്കാക്കി ആരും തെറ്റ് ചെയ്യരുതെന്നും റുബീന ഖാനം കൂട്ടിച്ചേർത്തു.
കർണാടകയിലെ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിന് എതിരെ അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ വിദ്യാർഥിനികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Most Read: ബിജെപി നേതാക്കൾക്ക് പ്രധാനം സ്വന്തം വികസനം മാത്രം; ആഞ്ഞടിച്ച് പ്രിയങ്ക