ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ജനതാദള്‍ (സെക്കുലര്‍) പോരാടുമെന്ന് മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി മേധാവിയുമായ എച്ച്ഡി ദേവഗൗഡ. ബെംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ ആണ് ദേവഗൗഡയുടെ പ്രഖ്യാപനം.
ജനതാദള്‍ (സെക്കുലര്‍) തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ദേവഗൗഡ അത്തരം വാര്‍ത്തകളെ നിരസിച്ചു. കൂടാതെ കോണ്‍ഗ്രസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
‘സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഈ പാര്‍ട്ടിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍ക്കും ഈ പാര്‍ട്ടിയെ നശിപ്പിക്കാന്‍ കഴിയില്ല,’ മുന്‍ പ്രധാനമന്ത്രി വ്യക്‌തമാക്കി.
മാത്രവുമല്ല കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നതില്‍ ഗൗഡ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്‌തു.
2023ല്‍ കര്‍ണാടകയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും നേരിട്ട് പാര്‍ട്ടി സ്വന്തമായി അധികാരത്തില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല ഇന്ത്യയുടെ ഇന്നത്തെ ചുറ്റുപാടില്‍ രാജ്യത്തിന് ഒരു പ്രാദേശിക പാര്‍ട്ടി ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും; എൽഡിഎഫിൽ ധാരണ