ആലപ്പുഴ: മാന്നാറിൽ 32കാരിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിലെ അന്വേഷണം ഏറ്റെടുത്ത് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ്. പോലീസ് ഇഡിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക.
യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, തട്ടിക്കൊണ്ട് പോയ ബിന്ദുവിന്റെ മൊഴി കസ്‌റ്റംസ് വീണ്ടും രേഖപ്പെടുത്തും. വീട്ടിൽ എത്തിയാകും മൊഴി രേഖപ്പെടുത്തുക. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സ്വർണക്കടത്ത് കേന്ദ്രീകരിച്ചാകും കസ്‌റ്റംസിന്റെ അന്വേഷണം. ബിന്ദു ഏതെങ്കിലും തരത്തിൽ സ്വർണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടോ എന്നും കസ്‌റ്റംസ് അന്വേഷിക്കും.
സംഭവത്തിൽ പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ഫെബ്രുവരി 19ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ ബിന്ദുവിനെ ഒരു സംഘം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു.
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചിരുന്ന ബിന്ദു പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സംഘവുമായി ഉണ്ടായിരുന്ന ധാരണ തെറ്റിയതാണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചത്. സംഭവത്തിൽ പോലീസ് ഒരാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Also Read: തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി