പാലക്കാട്: പറളിക്കടുത്ത് തേനൂരിൽ ഭർതൃവീട്ടിൽ ആത്‌മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശി അജിഷയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിഷ മരണപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ച കഴിഞ്ഞാണ് അജിഷയെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.
അജിഷയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി സഹോദരൻ അനൂപ് പറഞ്ഞു. ഭർത്താവ് പ്രമോദ് മദ്യപിച്ചെത്തി വഴക്കിട്ടെന്നും, മരിക്കാൻ പ്രേരിപ്പിച്ചെന്നും സഹോദരൻ അനൂപ് ആരോപിച്ചു. അജിഷയെ മർദ്ദിച്ച വിവരം ഇവരുടെ 12 വയസുള്ള മകൻ അമ്മ വീട്ടുകാരെ അറിയിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
എന്നാൽ പീഡന വിവരങ്ങൾ ഒന്നും ബന്ധുക്കൾ പോലീസിൽ അറിയിച്ചിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മങ്കര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കരിമ്പ ഗ്രാമപഞ്ചായത്തിലെ യുഡി ക്ളർക്കാണ് അജിഷയുടെ ഭർത്താവ് പ്രമോദ്.
Most Read: ബലാൽസംഗ കേസ്; വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി