ന്യൂഡെൽഹി: ഇന്ത്യയിലെ സായുധസേനകളുടെ ഭാഗമാകാൻ കൂടുതൽ വനിതകൾക്ക് അവസരം. നാഷണൽ ഡിഫൻസ് അക്കാദമിയുടെ (എൻഡിഎ) പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് ഇടക്കാല വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സെപ്‌റ്റംബർ അഞ്ചിനാണ് എൻഡിഎ പരീക്ഷ നടക്കുക.
അതേസമയം, രാജ്യത്തെ സായുധസേനയിലെ വനിതാ പ്രതിനിധ്യത്തിന്റെ കാര്യത്തിൽ ഇടുങ്ങിയ മനസ്‌ഥിതിയുമായി നടക്കുന്നവരെ സുപ്രീം കോടതി വിമർശിച്ചു. ഇത് മാനസികാവസ്‌ഥയുടെ പ്രശ്‌നമാണെന്നും ഇക്കാര്യത്തിലെ നയപരമായ തീരുമാനം സ്‌ത്രീ- പുരുഷ വിവേചനം സൃഷ്‌ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഈ വിഷയത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്‌റ്റിസുമാരായ എസ്‌കെ കൗൾ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. സ്‌ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം നൽകണമെന്ന വിവിധ കോടതി വിധികൾ എൻഡിഎ പരീക്ഷയുമായി ബന്ധപ്പെട്ട് ലംഘിച്ചതിലും ജസ്‌റ്റിസുമാർ അതൃപ്‌തി രേഖപ്പെടുത്തി. വിഷയത്തിൽ ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, അജയ് റാസ് തോഗി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായിരുന്നു. തങ്ങളും ഇതേ രീതിയിലാണ് ചിന്തിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി.
Also Read: സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂർ കുറ്റവിമുക്‌തൻ