മാഡ്രിഡ്: ലോക ബാഡ്‌മിന്റൺ ടൂര്‍ ഫൈനല്‍സിൽ കിരീടം കൈവിട്ട് ഇന്ത്യന്‍ താരം പിവി സിന്ധു. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോട് സിന്ധു തോറ്റു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 19കാരിയായ ആനിന്റെ ജയം. സ്‌കോര്‍: 21-16, 21-12.
സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മൽസരിക്കുന്ന ടൂര്‍ ഫൈനല്‍സിൽ രണ്ടാം തവണയാണ് സിന്ധു കലാശപ്പോരിൽ തോൽക്കുന്നത്. 2017ലെ ഫൈനലില്‍ തോറ്റെങ്കിലും വർധിത വീര്യത്തോടെ തിരികെ വന്ന സിന്ധു 2018ൽ കിരീടം നേടിയിരുന്നു. ലോക ബാഡ്‌മിന്റൺ ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം അന്ന് സിന്ധു കീശയിലാക്കിയിരുന്നു.
ഇന്നത്തെ കിരീടത്തോടെ സിന്ധുവിന് മേല്‍ സമ്പൂര്‍ണാധിപത്യം നേടാന്‍ ആന്‍ സി യോങ്ങിനായി. ഇരുവരും തമ്മിലുളള മൂന്നാമത്തെ മൽസരമായിരുന്നു ഇന്നത്തേത്. മുന്‍പുള്ള രണ്ട് മൽസരങ്ങളിലും സിന്ധുവിനെ ആന്‍ തോൽപ്പിച്ചിരുന്നു.
Read Also: ‘നൻപകൽ നേരത്ത് മയക്കം’; ലിജോ- മമ്മൂട്ടി ചിത്രം പൂർത്തിയായി