വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഗൂഡല്ലൂരിന് അടുത്തുള്ള ഈപ്പൻ കാട്ടിൽ വച്ചാണ് ആനയെ പിടികൂടിയത്.
പിടികൂടിയ ആനയെ തെപ്പക്കാട് ആനപ്പന്തിയിലെ പാപ്പൻമാരാണ് തളച്ചത്. തുടർന്ന് മുറിവിൽ പ്രാഥമിക ശുശ്രൂഷ നൽകിയിട്ടുണ്ട്. തെപ്പക്കാട് ആനപ്പന്തിയിൽ നിർമിക്കുന്ന ആന കൊട്ടിലിലേക്ക് ആനയെ മാറ്റാനാണ് നിലവിലെ തീരുമാനം. എന്നാൽ കൊട്ടിലിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.
കൂടാതെ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ആനയെ തളച്ച ഭാഗത്തേക്ക് ലോറി കൊണ്ടുപോകാൻ കഴിയാത്ത സ്‌ഥിതിയാണ്. നിലവിൽ തെപ്പക്കാട് ആനപ്പന്തിയിലെ താപ്പാനകൾ പിടികൂടിയ ആനയുടെ സമീപത്തുണ്ട്. കഴിഞ്ഞ 8 മാസക്കാലമായി ശരീരത്തിൽ വ്രണവുമായി കാട്ടാന ഗൂഡല്ലൂർ മേഖലയിലുള്ള പ്രദേശങ്ങളിൽ അലഞ്ഞു തിരിയുകയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. തുടർന്ന് ആനക്ക് ചികിൽസ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ അധികൃതരെ സമീപിക്കുകയായിരുന്നു.
Read also : നീലേശ്വരത്ത് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു